Thursday, July 24, 2008

അവള്‍

രാവു പുലരുവോളം ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
എന്റെ സ്നേഹത്തിന്റെ തീവ്രതയെകുറിച്ച്, കളങ്കമില്ലാത്ത എന്റെ പ്രണയത്തെകുറിച്ച്,
ശബളമല്ലെങ്കിലും ചപലമല്ലാത്ത സാര്‍ത്ഥകവും അനശ്വരവുമായ സ്നേഹത്തിന്റെ
പൊരുളിനെ കുറിച്ച്. അപ്പോഴും അവള്‍ എന്റെ മടിയില്‍ തല ചായ്ച്ച് മിഴിയനക്കാ‍തെ
ദൂരെ ആകാശത്തില്‍ തറച്ചു മിന്നുന്ന നക്ഷത്രങ്ങളിലേക്കു നോക്കി കിടന്നു.
ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു, ഇടമുറിയാത്ത ജലധാര പോലേ !
പകല്‍ മിഴി പൂട്ടുവോളം ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
ദേഹത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ച്, ഗര്‍ഭപാത്രത്തിന്റെ മഹത്വത്തെ കുറിച്ച്,
ആത്മാവിന്റെ മരണമില്ലാത്ത ബന്ധങ്ങളെ കുറിച്ച്, പിന്നെ വീണ്ടും വീണ്ടും
ഞാന്‍ ആണയിട്ടു പറഞ്ഞ എന്റെ സ്നേഹത്തിന്റെ സത്യത്തെ കുറിച്ച്.
അപ്പോഴും അവള്‍ എന്റെ തോളില്‍ തല ചായ്ച്ച് ഇമ വെട്ടാതെ
ഉലകിന്റെ നഗ്നത വെളിവാക്കുന്ന പകല്‍ വെയിലിലേക്കു നോക്കി കൊണ്ടിരുന്നു.
ഞാന്‍ പറഞ്ഞു കൊണ്ടേയിരുന്നു. നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴ പോലെ !
പെട്ടെന്ന് അവള്‍ ഉറക്കെ ചിരിച്ചു, എന്റെ വാക്കുകളുടെ നാവു പിഴുതെടുക്കും വിധം ഉറക്കെ, എന്റെ ഹൃദയം പൊട്ടുമാറുച്ചത്തില്‍ ആര്‍ത്തു ചിരിച്ചു.
പിന്നെ പതിവു കണക്കെ മുട്ടോളം വരുന്ന കുഞ്ഞുടുപ്പുമിട്ട്, പ്രണയം അരക്കെട്ടിലാണെന്നു പറയും പോലൊരു നോട്ടമെന്നിലേക്കെറിഞ്ഞ്, കണ്ണുകളില്‍ പരിഹാസം നിറച്ച് എന്നില്‍ നിന്നും നടന്നകന്നു.
ലോകത്തിന്റെ ചവറ്റുകുട്ടയിലേക്ക്, എന്റെ മനസ്സിന്റെയും!