Friday, September 18, 2009

മഴയ്ക്കൊപ്പം



കാത്തിരുന്നു കിട്ടിയ ചുവന്ന പൂക്കൾക്ക് മനുഷ്യ രക്തത്തിന്റെ ഗന്ധം,
ഇരുട്ടിനെ പിളർക്കേണ്ട മിന്നൽപ്പിണരിന് തെരുവു വിളക്കിന്റെ ദൈന്യത,
ഇതു വരെ കിട്ടിയ സ്നേഹത്തിന്റെ കണക്കിൽ ഇനിയും വരവു ബാക്കി,
ഇരന്നു വാങ്ങിയ പ്രണയത്തിന്റെ പുസ്തകത്തിൽ അലസിപ്പോയ ഗർഭത്തിന്റെ കണക്കുകൾ,
സൌഹൃദത്തിന്റെ കിടക്കകളിൽ ശീൽക്കാരത്തിൽ മുങ്ങിയ വിയർപ്പിന്റെ മണം
അളന്നു വാങ്ങിയ ബന്ധങ്ങളൊക്കെയും ഉരച്ചു നോക്കിയപ്പോൾ മുക്കു ബന്ധം

പുറത്ത് മഴ പെയ്യുകയാണ്.
കുത്തിക്കുറിച്ചിരുന്ന കടലാസ്സു കീറിയെറിഞ്ഞ്
പണ്ടെപ്പൊഴോ നഷ്ടപ്പെട്ടു പോയ ആ കുഞ്ഞു ട്രൌസറുമിട്ട്
പുറത്തേക്കോടി ഉമ്മറപ്പടിയിലെ തണൂത്ത തിണ്ണയിലിരുന്ന്
മഴക്കൊപ്പം ഉറക്കെയലറിക്കരയാൻ തോന്നി.

Saturday, February 21, 2009

മരണം

മരണം,
കിനാവുകളെ ഗളഛേദം ചെയ്ത്
ഒരു മാലാഖയെ പോലെ അണയുമ്പോള്‍
ഇരുള്‍,
ജീവന്റെ പുതപ്പു പോലെ
അനുവാദം കാത്തു നില്‍ക്കാതെ
പുണരുമ്പോള്‍
ഹൃദയം,
എന്നെ വെറുത്തിട്ടെന്ന പോലെ
താളം നിറുത്തുമ്പോള്‍
കണ്ണുകള്‍,
നിറങ്ങളെ ഉപേക്ഷിച്ച് ഇരുളിനെ
പ്രണയിക്കുമ്പോള്‍
ഉടല്‍,
മണ്ണുമാത്രം തേടി ഉഴറുമ്പോള്‍
ഞാന്‍ തനിച്ചാകുന്നു
ആരോരുമില്ലാതെ ഞാന്‍ മാത്രമാകുന്നു.